
വള്ളിക്കുന്ന്: ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടില്‍ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും വീട്ടമ്മയുടെ പരാതി. ഒരു വിവാഹം കൂടി കഴിക്കാനാണ് തന്നെ വീട്ടില്‍ നിന്ന് ഭര്‍ത്താവും അമ്മയും കൂടി അടിച്ചിറക്കിയതെന്നും മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ പെൺകുട്ടി പരാതിപെട്ടു.
കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് സുബൈദക്കുമെതിരെ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇഷാന ഫാത്തിമ - അഹമ്മദ് ഫൈസല്‍ ദമ്പതിമാര്‍ക്ക് രണ്ട് പെൺകുട്ടികളുണ്ട്. കുട്ടികളേയും തന്നെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച് പുറത്താക്കിയെന്ന് ഇഷാന ഫാത്തിമ പറഞ്ഞു.
വിവാഹ സമയത്ത് നല്‍കിയ നൂറുപവനോളം വരുന്ന സ്വര്‍ണാഭരങ്ങളില്‍ ഒരു വിഹിതമെടുത്താണ് വീട് നിര്‍മ്മിച്ചത്. പിതാവ് ഏഴു ലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറുകളും വീട്ടിലേക്ക് വാങ്ങി നല്‍കി. ബാക്കി സ്വര്‍ണാഭരങ്ങള്‍ ഭര്‍ത്താവ് കൈവശം വച്ചിരിക്കുകയാണ്. വസ്ത്രങ്ങളോ കുട്ടികളുടെ പാഠപുസ്തകങ്ങളോ പോലും വീട്ടില്‍ നിന്നും എടുക്കാൻ അനുവദിക്കുന്നില്ലെന്നും ഇഷാന ഫാത്തിമ പരാതിപെട്ടു.
എന്നാല്‍ ഇഷാന ഫാത്തിമയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയതാണെന്നുമാണ് ഭര്‍ത്താവ് അഹമ്മദ് ഫൈസലിന്‍റെ വിശദീകരണം. പൊലീസില്‍ പരാതി കൊടുത്തും മാധ്യമങ്ങളില്‍ വാര്‍ത്തകൊടുത്തുമൊക്കെ അപമാനിക്കാൻ ഇഷാന ഫാത്തിമയുടെ കുടുംബം ശ്രമിക്കുകയാണെന്നും അഹമ്മദ് ഫൈസല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam