
കണ്ണന്പ്ര : പാലക്കാട് കണ്ണന്പ്രയിൽ തോട്ടഭൂമിയിൽ നിര്‍മാണം തുടങ്ങിയ ടാർ മിക്സിംഗ് പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി സിപിഎം. ജനവാസമേഖലയില്‍ പ്ലാന്‍റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയും പറയുന്നത്.
കണ്ണന്പ്ര ഒന്ന് വില്ലേജിലുള്‍പ്പെട്ട തോട്ടഭൂമിയിലാണ് ടാർ മിക്സിംഗ് പ്ലാന്‍റ് നിര്‍മാണം തുടരുന്നത്. ജനവാസ മേഖലയിലെ നിര്‍മാണം അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയാൽ പാടശേഖരങ്ങളടക്കം മലിനമാകുമെന്നാണ് പരാതി. തോട്ടഭൂമി തരം മാറ്റാന്‍ നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഒരു നിബന്ധനയും പാലിക്കാതെയാണ് ടാർ മിക്സിംഗ് പ്ലാന്‍റ് തുടങ്ങിയതെന്ന് നേതാക്കൾ ആരോപിച്ചു. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ച്ചും നടത്തി
പ്ലാന്റ് നിര്‍മാണത്തിന് പഞ്ചായത്തില്‍ നിന്ന് അനുമതിയല്ലെന്നും സ്റ്റോപ് മെമ്മോ നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റും വ്യക്തമാക്കി. പദ്ധതി തുടര്‍ന്നാല്‍ സമരം ശക്തിപ്പെടുത്താനാണ് സിപിഐഎം തീരുമാനം. അതേസമയം ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെയോ പഞ്ചായത്തിന്‍റെയോ അനുമതിയില്ലാതെ പ്ലാന്‍റ് എങ്ങെനെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam