
കുട്ടനാട്: സെപ്റ്റിക് ടാങ്ക് മാലിന്യം പൊതുയിടത്തിലേക്ക് ഒഴുക്കി വിട്ടതിന് പിഴ ഈടാക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം പൊതുയിടത്തിലേക്ക് ഒഴുക്കി വിട്ടതിന് രണ്ട് ഷാപ്പുകള്‍ക്ക് ആണ് നോട്ടീസ് നല്‍കുകയും 5,000 രൂപ വീതം പിഴയിടുകയും ചെയ്തത്. നാരകത്തറയിലെ കോഴിച്ചാല്‍ കള്ള്ഷാപ്പ്, വാലടിയിലെ കുട്ടനാടന്‍ കളള് ഷാപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. രണ്ട് കള്ള് ഷാപ്പുകളിലും അജൈവ മാലിന്യങ്ങള്‍ മോശമായി കൈകാര്യം ചെയ്യുന്നതായും കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 21 വാണിജ്യ കേന്ദ്രങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. ഇതില്‍ സാജു റസ്സോറന്റ്, വി സ്റ്റോഴ്‌സ്, തട്ടുക്കട എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പോസ്റ്റ് ഓഫീസ്, കൃഷി ഓഫീസ്, സപ്ലൈക്കോ, ഹോമിയോ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗന്‍വാടി എന്നിവിടങ്ങളിലും പരിശോധന നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ ജോയിന്റ് ബിഡിഒ ബിന്ദു വി നായര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സറീന പി എസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ നിഥിന്‍ എസ്, റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ്, പഞ്ചായത്ത് ക്ലര്‍ക്ക് ആനന്ദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam