
എടത്വാ: പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേസ്‌കൂള്‍ വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയതായിരുന്നു ബാലിക. കുനിഞ്ഞ് നിന്ന് മുത്തച്ഛന്റെകല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറ യില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും ഉടുപ്പില്‍ തീ പടരുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം കൂട്ടിയതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേര്‍ന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ എറണാകുളത്ത് ചികിത്സയില്‍ ഇരിക്കെ ഇന്ന് മരിച്ചു.