
തിരുവനന്തപുരം: ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നെക്സ്റ്റ് - ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു. 'നെക്സ്റ്റ് - ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു. ഇന്ന് ഒരു വർഷം എന്നത് ഒരു നൂറ്റാണ്ടിനേക്കാൾ അധികം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാലഘട്ടമാണെന്നും "മിഷൻ 2031" പോലുള്ള അഞ്ചുവർഷ പദ്ധതികളെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ സ്വപ്നങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള സ്വപ്നങ്ങൾ ആസൂത്രണം ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ 'നെക്സ്റ്റ് ജെൻ കേരള' പോലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴിൽ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ സബ്ക്കമ്മറ്റി കൺവീനർ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി കെ സനോജ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, പ്രൊഫ. സബ് കമ്മറ്റി തിരുവനന്തപുരം ജില്ലാ കൺവീനർ സതീഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ. രേഷ്മ, ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു. ഭാവി കേരളത്തിന്റെ വികസനം സംബന്ധിച്ച യുവ പ്രൊഫഷണലുകളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വയ്ക്കാൻ അവസരമൊരുക്കികൊണ്ടു നടത്തുന്ന പരിപാടിയാണ് നെക്സ്റ്റ് - ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026.
കേരളം തുറന്നു തരുന്ന സാധ്യതകളെയും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും ഒരു പോലെ മനസിലാക്കി അടുത്ത തലമുറ കേരളം പടുത്തുയർത്താൻ മലയാളി യുവജനങ്ങളുടെ ക്രിയാത്മമായ ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള വേദിയാകും മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ വഴി ഒരുക്കുക. 'Think Infinite' (അനന്തമായ ചിന്തിക്കുക) എന്ന ആശയമാണ് ഫെസ്റ്റ് മുന്നോട്ട് വെക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി 'Join Us' ക്യാമ്പയിനിലൂടെ യുവ പ്രൊഫഷണലുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കും. കേരളത്തിന്റെയും തങ്ങൾ ജീവിക്കുന്ന മണ്ഡലത്തിന്റെയും വികസനത്തെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്താൻ അവസരമുണ്ടാകും. പൊതു ജനാരോഗ്യം, പൊതു ഗതാഗതം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥ വ്യതിയാനം, ന്യൂ എനർജി, വ്യവസായം, സ്പോർട്സ്, കൃഷി എന്നീ പത്ത് മേഖലകൾ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക. ഈ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളും മുന്നിലുള്ള വെല്ലുവിളികളും സ്വീകരിക്കേണ്ട വികസന വഴികളും ചർച്ച ചെയ്യുന്ന 'ചാപ്റ്റർ ഇവന്റുകൾ' 10 ജില്ലകളിലായി ഡിസംബർ മാസത്തിൽ നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും. കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന ഡെവലപ്‌മെന്റ് ക്വിസ്, റാപ് ഫെസ്റ്റിവൽ, ട്രഷർ ഹണ്ട് , എക്സിബിഷൻ തുടങ്ങി ക്രിയാത്മകമായ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ സമാപനസമ്മേളനം 2026 ൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam