ആവശ്യത്തിലേറെ ഇ-ടോയിലറ്റുകള്‍; പക്ഷേ ഉപയോഗിക്കാന്‍ ഒന്നു പോലുമില്ല

By Web TeamFirst Published Nov 29, 2018, 1:09 PM IST
Highlights

വേണ്ടത്ര ശുചിമുറികളില്ലാതെ വീര്‍പ്പുമുട്ടുന്ന വിനോദസഞ്ചാരമേഖലയില്‍ അധികൃതരുടെ അനാസ്ഥമൂലം നിരവധി ഇ - ടോയലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ ശുചിമുറികളുടെ അഭാവം വലയ്ക്കുമ്പോഴാണ് ഉപയോഗരഹിതമായി നിരവധി ടോയ്‌ലറ്റുകള്‍ പഴയ മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്ററില്‍ വെറുതെ കിടക്കുന്നത്.

ഇടുക്കി: വേണ്ടത്ര ശുചിമുറികളില്ലാതെ വീര്‍പ്പുമുട്ടുന്ന വിനോദസഞ്ചാരമേഖലയില്‍ അധികൃതരുടെ അനാസ്ഥമൂലം നിരവധി ഇ - ടോയലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ ശുചിമുറികളുടെ അഭാവം വലയ്ക്കുമ്പോഴാണ് ഉപയോഗരഹിതമായി നിരവധി ടോയ്‌ലറ്റുകള്‍ പഴയ മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്ററില്‍ വെറുതെ കിടക്കുന്നത്. കുറിഞ്ഞി സീസണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഉപയോഗിക്കുവാനായി എത്തിച്ച ടോയ്‌ലറ്റുകളാണ് സീസണ്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിക്കാതെ നശിക്കുന്നത്.  

മൂന്നാര്‍ ടൗണില്‍ മാര്‍ക്കറ്റിന്റെ പ്രവേശന ഭാഗത്തുള്ള ഒരു ടോയ്‌ലറ്റ് മാത്രമാണ് പൊതുജനങ്ങളും സഞ്ചാരികളും ഉപയോഗിച്ചു വരുന്നത്. തദ്ദേശഭരണകൂടത്തിന്റെ കീഴില്‍ മറ്റ് രണ്ടു ടോയ്‌ലറ്റുകള്‍ കൂടിയുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. പെരിയവാര പാലത്തിന് സമീപമുള്ള ഒരു ടോയ്‌ലറ്റിന്റെ പണി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും വെള്ളമെത്തിക്കാനാകാത്തതിനെ തുടര്‍ന്ന് ഇതുവരെയും തുറക്കാനായില്ല.

മറ്റൊരു ടോയ്‌ലറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇ ടോയ്‌ലറ്റും നോക്കുകുത്തിയായ അവസ്ഥയിലാണ്. എന്നാല്‍ കുറിഞ്ഞി സീസണില്‍ മൂന്നാറിലെത്തിച്ച നിരവധി ടോയ്ലറ്റുകള്‍ സീസണ് ശേഷം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാത്തതിനാലാണ് ഉപയോഗ ശൂന്യമായി നശിക്കുന്നത്. ഇവ കൃത്യമായി ഉപയോഗിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

കുറുഞ്ഞി സീസണ്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും  ഇ - ടോയലറ്റുകള്‍ ഇവിടെ നിന്ന്  മാറ്റാനോ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.  ഉപയോഗിക്കാതെ നശിക്കുന്ന ഇ ടോയ്‌ലറ്റുകള്‍ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലോ ടൗണിന്റെ പരിസരങ്ങളിലോ പ്രയോജനപ്പെടുത്താവുന്ന നിലയില്‍ ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

click me!