ഇടമലക്കുടിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് അറുതിയാകുന്നു; പദ്ധതിയുമായി ജില്ലാ ഭരണകൂടം

By Web TeamFirst Published Jun 17, 2021, 11:29 PM IST
Highlights

പഞ്ചായത്തായി രൂപീകൃതമായി ഒരുപതിറ്റാണ്ട് പിന്നിടുമ്പോളും വികസനത്തിലും ഏറെ പിന്നിലാണ് ഇടമലക്കുടി. അതിര്‍ത്തി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കുടി നിവാസികള്‍ക്ക് മൂന്നാറുമായി ബന്ധപ്പെടാന്‍ ആകെയുള്ള റോഡ് ഇതുവരെയും ഗതാഗതയോഗ്യമായിട്ടില്ല. 

ഇടുക്കി: ഇടമലക്കുടിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്‍റെ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ എന്‍ ഒ സി അടക്കം ലഭിച്ചു. ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.   ഇടമലക്കുടയിലേക്കുള്ള റോഡിന്‍റെ അവസ്ഥ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സർക്കാരിൻറെ കണ്ണു തുറന്നത്. 

ചെറിയ മഴയൊന്ന് ചാറിയാല്‍  ഇടമലക്കുടയിലേയ്കകുള്ള വാഹന ഗതാഗതം നിലയ്ക്കും. സ്ഥാനത്തെ ആദ്യത്തേതും ആകെയുള്ളതുമായ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. പഞ്ചായത്തായി രൂപീകൃതമായി ഒരുപതിറ്റാണ്ട് പിന്നിടുമ്പോളും വികസനത്തിലും ഏറെ പിന്നിലാണ് ഇടമലക്കുടി. അതിര്‍ത്തി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കുടി നിവാസികള്‍ക്ക് മൂന്നാറുമായി ബന്ധപ്പെടാന്‍ ആകെയുള്ള റോഡ് ഇതുവരെയും ഗതാഗതയോഗ്യമായിട്ടില്ല. 

കാലങ്ങളായുള്ള ഇവരുടെ ആവശ്യവും ഗതാഗത യോഗ്യമായ റോഡെന്നതാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം ഇതുവരെ നടത്തിയിട്ടില്ല. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ ഫോര്‍ വീല്‍ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോവുക. പുഴയില്‍ വെള്ളം നിറഞ്ഞാല്‍ ഇടമലക്കുടി ഒറ്റപ്പെടുകയും ചെയ്യും. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡ് വികസനതതിന് പലപ്പോഴും വിലങ്ങ് തടിയായത്  വനവകുപ്പിന്‍റെ തടസ്സവാദങ്ങളായിരുന്നു. 

എന്നാല്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍റെ ഇടപെടലിലാണ് ഇടമലക്കുടിയിലേയ്ക്കുള്ള റോഡ് യാഥാര്‍ത്ഥ്യമാകുന്നത്. കൊടുംവളവായ പ്രദേശങ്ങളില്‍ കോണ്‍ഗ്രീറ്റ് ജോലികള്‍ നടത്തി കഴിഞ്ഞു. മറ്റ് മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന്‍റെ അനുമതിയും ലഭിച്ചു കഴിഞ്ഞു. വളരെ പെട്ടന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. നിലവില്‍ മഴ ശക്തമായിനില്‍ക്കുന്നതിനാല്‍ മഴയ്ക്ക് ശേഷമാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. എങ്കിലും കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം റോഡെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ് കുടി നിവാസികള്‍.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!