
എടത്വ: ആലപ്പുഴ എടത്വയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം. വീയപുരം രണ്ടാം വാർഡിൽ നിഹാസ് മൻസിലിൽ ഇസ്മായിൽ കുഞ്ഞിൻറെ കടയുടെ മേൽക്കൂര തകർന്നു. 20ഓളം ചാക്ക് കാലിത്തീറ്റയും മറ്റ് സാധനങ്ങളും ശക്തമായ മഴയിൽ കുതിർന്ന് നശിച്ചു. 50000 രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും മഴയിൽ നാശമായി.
രണ്ടാം വാർഡിൽ അംഗനവാടിക്ക് സമീപം കണിയാംവേലിൽ ഗോപിയുടെ വീടിനു മുകളിലേക്ക് മരം വീണു. ഹരിപ്പാട് നിന്നെത്തിയ അഗ്നി രക്ഷാ യൂണിറ്റാണ് മരം വീടിന് മുകളിൽ നിന്ന് വെട്ടിമാറ്റിയത്. ആളപായം ഒന്നും സംഭവിച്ചില്ല. വീയപുരം കടപ്രാ റോഡിൽ എരതോട് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. പരിസരത്ത് കാർഷിക ജോലികൾ നടക്കുന്നതിനാൽ റോഡിനോട് ചേർന്ന് ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. ആളുകൾ ഓടിമറിയതിനാൽ അപകടം ഒഴിവായി.
100 ഏക്കർ വരുന്ന എരതോട് പാടശേഖരത്തിൽ വിളവെടുപ്പ് നടത്തി കൂട്ടിയിട്ടിരുന്ന നെല്ലും കനത്ത മഴയിൽ വെള്ളത്തിലായി. നെല്ല് ഉണക്കുന്നതിനായി കർഷകർ മൂടി തുറന്നിരുന്നു. അപ്രതീക്ഷിത മഴയായിരുന്നതിനാൽ മിക്ക കർഷകരുടേയും നെല്ല് മഴയിൽ കുതിർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam