കയ്യൊഴിഞ്ഞ് ആണ്‍മക്കള്‍, പുഴുവരിച്ച് അവശനിലയിലായിരുന്ന വൃദ്ധ മരിച്ചു

By Web TeamFirst Published Feb 2, 2023, 11:05 PM IST
Highlights

ആണ്‍മക്കളുടെ അവഗണനയിൽ വയോധിക ദുരിതത്തിലായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

കണ്ണൂര്‍: കണ്ണൂരിൽ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സരസ്വതി. ആണ്‍മക്കളുടെ അവഗണനയിൽ വയോധിക ദുരിതത്തിലായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സരസ്വതിയുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 

വ്രണം വന്ന്  ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കഴിയുകയായിരുന്നു സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവ‍ർത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും പുഴുവരിച്ച് കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയിരുന്നു. മൂന്ന് വർഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകൾ സുനിത പേരാവൂർ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സിച്ച് വരികയായിരുന്നു.  കയ്യിൽ പണമില്ലാത്തതിനാലും കൂട്ടിരിക്കാൻ ആളില്ലാത്തതിനാലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. 

click me!