കൗൺസിലർമാരെ കൂട്ടത്തോടെ അയോഗ്യരാക്കി: പട്ടാമ്പി നഗരസഭയിൽ ഭരണ പ്രതിസന്ധി

By Web TeamFirst Published Mar 12, 2019, 6:06 PM IST
Highlights

തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിച്ചില്ലെന്ന് കാണിച്ചാണ് ഇലക്ഷൻ കമ്മീഷൻ കൗൺസിലർമാരെ അയോഗ്യരാക്കിയത്. 

പട്ടാമ്പി: പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെ  അയോഗ്യരാക്കി. സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷനാണ് കൗൺസിലർമാരെ  അയോഗ്യരാക്കിയത്.  ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായി.  സി പി എം കൗണ്സിലർ കെ.സി ഗിരീഷ് നൽകിയ പരാതിയിലാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്. 

കോൺഗ്രസ്സിൻെറ അഞ്ച് കൗണ്‍സിലർമാരും ലീഗിലെ പത്ത് കൗണ്‍സിലർമാരും എൽ.ഡി.എഫിലെ പരാതിക്കാരൻ അടക്കം ആറ് കൗണ്‍സിലർമാരും ബി.ജെ.പി.യുടെ മൂന്ന് കൗണ്‍സിലർമാരും ഉൾപെടെ ഇരുപത്തി നാലു പേരാണ് ആയോഗ്യരായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്തു വിവര കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം.

15 യു ഡി എഫ് അംഗങ്ങളും സ്വത്ത് വിവരങ്ങൾ റീജിയണൽ ജോയിന്‍റ് ഡയക്ടറുടെ ഓഫീസിൽ 2018 മാർച്ച് മാസത്തിൽ  സമർപ്പിച്ചതാണെന്ന് യു ഡി എഫ് പറഞ്ഞു.യു ഡി എഫ് ഭരണ സമതിയെ അട്ടിമറിക്കുവാൻ സി പി എമ്മും കോൺഗ്രസ് വിമതനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് പരാതിയെന്നും യു ഡി എഫ് ആരോപിച്ചു. നിലവിലെ ഭരണ സമതിയുടെ കാലാവധി തീരുവാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെയാണ് നടപടി ഉണ്ടായത്.  നിലവിൽ യു ഡി എഫ് - 19, സി പി എം- 6, ബി ജെ പി - 3 എന്നിങ്ങിനെയാണ് കക്ഷി നില.   ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാനാണ് യു ഡി എഫ് കൗൺസിലർമാരുടെ തീരുമാനം.

click me!