
കോന്നി: കെട്ടിയിട്ട ആന ചങ്ങല പൊട്ടിച്ച് ഓടി അര്‍ദ്ധരാത്രിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി. കല്ലേലി കുരിശിന്മൂടിനു സമീപത്തെ ആളൊഴിഞ്ഞ തോട്ടത്തിൽ തളച്ചിരുന്ന നീലകണ്ഠൻ എന്ന ആനയാണ് ഭീതി പടർത്തിയത്. എലിയറയ്ക്കൽ – കല്ലേലി റോഡിൽ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയാണ് ആനയിടഞ്ഞ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്.
തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂർപാലത്ത് എത്തിയ ആന ഓട്ടത്തിനിടെ ഒരു കാർ തകർത്തു. ചൈനാമുക്കിൽ ഒരു കാറും മഠത്തിൽകാവിൽ ഓട്ടോറിക്ഷയും ബൈക്കും തകർത്ത് വീണ്ടും മരൂർപ്പാലത്തെത്തി. തുടർന്ന് ഐരവൺ പുതിയകാവ് ക്ഷേത്രത്തിന്റെ എതിർവശത്ത് എത്തി. അതിനിടയില്‍ ചങ്ങലപൊട്ടിച്ചു വിരണ്ടോടിയ കൊമ്പൻ തകർത്തത് 6 വാഹനങ്ങൾ. 3 കാർ, ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവയാണ് തകർന്നത്.
രാത്രി ആയതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താൻ കഴിയാതെ വന്നതാണ് നാട്ടുകാര്‍ വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ രാത്രി അയതിനാല്‍ റോഡില്‍ ആളുകളോ വാഹനങ്ങളോ കൂടുതല്‍ ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി. ആന എങ്ങനെയാണ് ചങ്ങല പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് , അഗ്നിശമന സേനാംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ സ്ഥലത്ത് എത്തി.
ഇതിനിടെ പാപ്പാൻ അരുവാപ്പുലം മിച്ചഭൂമിയിൽ മനുവിനെ പൊലീസ് കണ്ടെത്തി കൊണ്ടു വന്നു. ഇതിന് ശേഷമാണ് നീലകണ്ഠനെ തളച്ചത്. പിന്നീടാണ് തളച്ചത്. ആനയെ അച്ചൻകോവിലാർ കടത്തി ഐരവൺ ലക്ഷംവീട് ഭാഗത്തെ തോട്ടത്തിലേക്കു മാറ്റിയതോടെയാണ് ഭീതി അയഞ്ഞത്.
അതേ സമയം രണ്ട് മാസം മുന്‍പ് ഇതേ ആന ഇത്തരത്തില്‍ വിരണ്ടോടിയിട്ടുണ്ട്. അന്ന് നരിയാപുരത്ത് വിരണ്ടോടി കാറുകളും മതിലുകളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് പുലര്‍ച്ചെ നാല് മണിക്കാണ് ഉത്സവത്തിന് എത്തിച്ച ആന വിരണ്ടത്, തെരുവുനായ കുറകേ ചാടിയതായിരുന്നു അന്നത്തെ കാരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam