കോഴിക്കോട് മുക്കത്തെ ജ്വല്ലറിയില്‍ നിന്ന് മോതിരങ്ങള്‍ മോഷ്ടിച്ച യുവാവിനെതിരെ നല്‍കിയ കേസ് ഉടമ പിന്‍വലിച്ചു. മോഷ്ടാവിന്റെ നിരപരാധിയായ പിതാവ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമ ഷാജിയുടെ തീരുമാനം. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ പണം പിതാവ് തിരികെ നല്‍കി.

കോഴിക്കോട്: മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ കേസ് പിന്‍വലിച്ച് ജ്വല്ലറി ഉടമ. കോഴിക്കോട് മുക്കത്താണ് അപൂര്‍വ സംഭവം നടന്നത്. മുക്കത്തെ ശ്രീരാഗം ജ്വല്ലറി ഉടമ ഷാജിയാണ് തന്റെ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ ആളോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഷാജിയുടെ ജ്വല്ലറിയില്‍ മോഷണം നടന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് കാല്‍ പവനോളം തൂക്കം വരുന്ന രണ്ട് മോതിരങ്ങളുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ മാറിയ സമയത് ഇയാള്‍ മോതിരങ്ങളുമായി കടയില്‍ നിന്നും ഇറങ്ങി ഓടുകയും മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ സഹിതം മുക്കം പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച മുക്കം പോലീസ് കാറിന്റെ നമ്പര്‍ തിരിച്ചറിയുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ പിതാവിന്റെ പേരില്‍ ആയിരുന്നു കാറിന്റെ രജിസ്‌ട്രേഷന്‍. താന്‍ നിരപരാധി ആണെന്നും നിയമനടപടികളുണ്ടായാല്‍ തന്നെയും ബാധിക്കുമെന്നും ഇദ്ദേഹം ജ്വല്ലറി ഉടമ ഷാജിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഷാജി തയ്യാറാവുകയായിരുന്നു. നഷ്ടമായ സ്വര്‍ണത്തിന് സമാനമായ തുക മോഷ്ടാവിന്റെ പിതാവ് ഷാജിക്ക് തിരികെ നല്‍കി.