
കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാമ്പ് നാളെ നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കി സമര സമിതി. അർഹരായ ദുരിതബാധിതരെ പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയാനാണ് തീരുമാനം.
ദുരിതബാധിതർ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പുതിയ മെഡിക്കൽ ക്യാമ്പുകൾ നടത്താൻ തീരുമാനമായത്. പതിമൂന്ന് മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാമെന്നും എൻഡോസൾഫാൻ സെല്ല് വ്യക്തമാക്കിയിരുന്നു.
ഇത് അട്ടിമറിച്ച് ക്യാമ്പ് ഒന്നാക്കി ചുരുക്കി. കൂടാതെ 2017ലെ മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടും എത്താൻ പറ്റാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതാണ് പ്രതിഷേധത്തിന് കാരണം. നാളെ ബോവിക്കാനം സ്കൂളിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ്.
ആരോഗ്യ വകുപ്പ് നൽകിയ സ്ലിപ്പുമായി വരുന്നവർക്ക് മാത്രമാണ് പ്രവേശനം. അർഹരായവരെ പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ പൊലീസ് സുരക്ഷ തേടിയിരിക്കുകയാണ് ജില്ലാ ഭരണ കൂടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam