
കണ്ണൂർ: 'മോർച്ചറി' പ്രയോഗത്തിൽ പി ജയരാജനെ ന്യായീകരിച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിന്‍റെ ഭാഗമായുള്ള പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. പി ജയരാജന്റേത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നും അതിന്റെ പേരിൽ വർഗീയ പ്രചരണം നടത്തുകയാണ് ചിലരെന്നും ഇ പി കൂട്ടിച്ചേർത്തു. പി ജയരാജൻ മോർച്ചറി പ്രയോഗം അവതരിപ്പിച്ചത് തമാശ രൂപേണയാണെന്നും എൽ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടു. ആളുകളെ വെട്ടിയും കൊന്നും ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം. ആർ എസ് എസിന്‍റെ ക്രൂരത നേരിട്ടയാളാണ് പി ജയരാജൻ. അതിന്‍റെ വികാരം അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുണ്ടാകുമെന്നും ഇ പി വിവരിച്ചു.
സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗം തെറ്റല്ലെന്നും ഇ പി പറഞ്ഞു. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം വിരുദ്ധ നിലപാടാണ് ഷംസീറിനെതിരെ യുവമോർച്ച എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ആണെന്ന ഒറ്റ കാരണം കൊണ്ടാണ് ഷംസീറിനെ ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കഴിഞ്ഞ അഞ്ചാറു വർഷമായി സമാധാനപരമാണ്. സമാധാനം തകർക്കുന്നവർക്ക് എതിരെയാണ് പൊതുവികാരം. സി പി എം ഇടപെട്ടത് സമാധാനം കാത്തുസൂക്ഷിക്കാനാണ്. അതിന്റെ ഫലമായാണ് കണ്ണൂർ ശാന്തമായതെന്നും ഇ പി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം വിവാദങ്ങൾക്കിടെ പ്രതികരണവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കുമെന്നും അക്കാരണത്താൽ ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ എസ് എസ് കരുതേണ്ടെന്നും ജയരാജൻ പറഞ്ഞു. തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും കണ്ണൂരിലേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെയെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam