
പാലക്കാട്: പാലക്കാട് നെൻമറയിൽ സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളാഘോഷത്തിൽ മുഖ്യാതിഥിയായി അദ്ദേഹത്തിന്‍റെ മുൻ പേഴ്സണല്‍ സ്റ്റാഫ് എ. സുരേഷ്. ഇടതുപക്ഷ അനുഭാവികളുടെ കൂട്ടായ്മയായ ഇടം സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുണ്ടൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സുരേഷിനെ ക്ഷണിച്ചെങ്കിലും പിന്നീട് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടം സാംസ്കാരിക വേദി സുരേഷിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഒന്നര പതിറ്റാണ്ടോളം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത് മഹത്തായ കാര്യമായി കരുതുന്നുവെന്നും വളരെയധികം അഭിമാനമുണ്ടെന്നും എ സുരേഷ് പറഞ്ഞു.
വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പാർട്ടി അനുഭാവികളുടെ സംഘടന നടത്തുന്ന പിറന്നാളാഘോഷത്തിൽ നിന്നൊഴിവാക്കിയത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. മുണ്ടൂരിലെ പരിപാടിയില്‍നിന്നും ഒഴിവാക്കിയത് വ്യക്തിയെന്ന നിലയില്‍ പ്രയാസം തോന്നിയെന്ന് എ സുരേഷ് പ്രതികരിച്ചിരുന്നു. 'സംഘാടകർ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പ്രവൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാർട്ടി വിരുദ്ധനായിട്ടില്ല. പുറത്തുപോയി പ്രകടനം നടത്തിയിട്ടില്ല.
പാർട്ടിയിൽ വിശ്വസിക്കണമെങ്കിൽ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്നെ പങ്കെടുപ്പിക്കുന്നതിൽ ബുദ്ധിമുട്ടും പ്രയാസവുമുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ആദ്യഘട്ടത്തിൽ പോസ്റ്റർ പുറത്തിറക്കിയത്. പാർട്ടി ഏരിയാ സെക്രട്ടറിയോട് ചോദിച്ചാണ് വിളിച്ചതെന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുമ്പോൾ ആരുടേയും ഔദാര്യം ആവശ്യമില്ല. കേരളത്തിൽ വിവിധയിടങ്ങളിൽ വിഎസിന്റെ പിറന്നാളാഘോഷം നടക്കുന്നുണ്ട്. ആദ്യം വിളിച്ച് പിന്നീട് ഒഴിവാക്കിയപ്പോൾ വ്യക്തിയെന്ന നിലക്ക് സങ്കടം തോന്നി.'-സുരേഷ് പറഞ്ഞു.
'വ്യക്തിയെന്ന നിലക്ക് പ്രയാസം തോന്നി, വീണ്ടും വിളിച്ച് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞു'; പിഎ സുരേഷ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam