
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് സജീവമാകുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച വാഷ് എക്സൈസ് പിടികൂടി നശിപ്പിച്ചു. താമരശ്ശേരി എക്സൈസ് റെയ്ഞ്ച് പാർട്ടി താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ ചമൽ പൂവൻമല റോഡ് അവസാനിക്കുന്ന നീർച്ചാലിലുള്ള പാറക്കൂട്ടങ്ങൾക്കു സമീപത്താണ് 300 ലിറ്റർ എക്സൈസ് സംഘം കണ്ടെത്തിയത്.
താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ പി.കെ. വസന്തനും പാർട്ടിയും ചേർന്നാണ് വാഷ് കണ്ടെത്തിയത്. വലിയ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ച വാഷ് ഒഴുക്കി നശിപ്പിച്ചു. സംഭവത്തിലെ പ്രതിയാരാണെന്ന് വ്യക്തമല്ല. കേസ് റിക്കാർഡുകളും സാമ്പിള്‍ബോട്ടിലും, തൊണ്ടിമുതലും താമരശ്ശേരി എക്സൈസ് റെയ്ഞ്ചില്‍ ഹാജരാക്കിയിട്ടുണ്ട്. എക്സൈസ് പാർട്ടിയിൽ സിഇഒ പ്രസാദ് .കെ, നൗഷീർ; റബിൻ ആർ.ജി, ഡബ്ള്യു.സിഇഒ ഷിംല, ഡ്രൈവർ കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
കോഴിക്കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. 40 കുപ്പി വിദേശ മദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ വഴി മദ്യകടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്.