
മലപ്പുറം: വില്‍പനക്കായി കൂള്‍ ബാറില്‍ മദ്യം സ്റ്റോക്ക് ചെയ്തയാള്‍ എക്‌സൈസ് പിടിയില്‍. ഊരകം പൂളപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വില്‍പനക്കായി മദ്യം ശേഖരിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം കൂള്‍ ബാറില്‍ പരിശോധനക്ക് എത്തിയത്. ജ്യൂസ് കുടിക്കാനെന്ന വ്യാജേന നിരവധി പേരാണ് ദിവസവും കൂള്‍ ബാറില്‍ വന്നു പോകാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെ പരാതിയില്‍ ഇയാളുടെ കടയില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘം ചാക്കുകളിലൊളിപ്പിച്ച നിലയില്‍ 39 കുപ്പികളില്‍ പതിനെട്ടര ലിറ്റര്‍ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തെയും ഇയാളുടെ പേരില്‍ സമാനമായ കുറ്റത്തിന് കേസുകള്‍ ഉണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ സൂരജിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റിവ് ഓഫിസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ അരുണ്‍ പാറോല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam