മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും പിടികൂടി

By Web TeamFirst Published Jun 20, 2021, 4:39 PM IST
Highlights

പരിശോധനയില്‍ റിസോര്‍ട്ടില്‍ നിന്നും  450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും ചാരായം വില്‍പ്പന നടത്തി ലഭിച്ചതായി കരുതുന്ന 8000 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു. 

ഇടുക്കി: മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന കോടയും ചാരായവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും ചാരായം വില്‍പ്പന നടത്തി ലഭിച്ചതായി കരുതുന്ന 8000 രൂപയും പരിശോധനയില്‍ എക്‌സൈസ് സംഘം കണ്ടെടുത്തു. സംഭവത്തില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. റിസോര്‍ട്ട് ജീവനക്കാരനായ വിജയിയെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. 

ഇടുക്കി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ദേവികുളം റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി സി  സാഗറിന്റെ നേതൃത്യത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ റിസോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന  കോടയും ചാരായവും എക്‌സൈസ് സംഘം കണ്ടെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി  രജ്ഞിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍മാരായ ബാലസുബ്രമണ്യം, ബിജു മാത്യു, രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സെല്‍വകുമാര്‍, ഗോഗുല്‍ കൃഷ്ണന്‍, മനീഷ് മോന്‍, ഡ്രൈവര്‍ അഭിലാഷ് എന്നിവരം പരിശോധനയില്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!