
തലശ്ശേരി: മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി. ലുധിയാന സ്വദേശിയായ ജീവൻ റാം (28) ആണ് കണ്ണൂർ സൈബർ പൊലീസിന്റെ പിടിയിലായത്. ഉത്തരേന്ത്യയിലെ കൊടും തണുപ്പിൽ അഞ്ചുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് സാഹസികമായി വലയിലാക്കിയത്.
കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ഡോക്ടറെ വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടെന്നും ഇത് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ മണിക്കൂറുകളോളം ഡിജിറ്റൽ അറസ്റ്റിൽ നിർത്തിയാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.
ഭയം കാരണം 1050000 രൂപയാണ് പരാതിക്കാരി കൈമാറിയത്. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ ഡോക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ കണ്ണൂർ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം പോയത് പഞ്ചാബിലെ അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. പിടിയിലായ ജീവൻ റാം മാത്രം 7.5 ലക്ഷം രൂപ ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘം ലുധിയാനയിൽ എത്തിയെങ്കിലും പ്രതി ലൊക്കേഷൻ തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ വസന്ത് വിഹാർ ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ പൊലീസ് വളഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam