
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തർക്കം സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലോടെ പരിഹരിച്ചു. തർക്കത്തെ തുടർന്ന് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച അമ്പലപ്പുഴ ഡിവിഷനിൽ നിന്ന് ലീഗ് സ്ഥാനാർഥി പത്രിക പിൻവലിക്കും. ഇതോടെ ഈ ഡിവിഷനിൽ കോൺഗ്രസിൻ്റെ എ. ആർ. കണ്ണൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി തുടരും.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് മുസ്ലിം ലീഗ് കടുത്ത തീരുമാനമെടുക്കുകയും അമ്പലപ്പുഴ ഡിവിഷനിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തത്. കോൺഗ്രസ് മത്സരിക്കാനിരുന്ന സീറ്റിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയായി എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് അൽത്താഫ് സുബൈറിനെ പ്രഖ്യാപിച്ചത്. അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് പുന്നപ്ര ഡിവിഷൻ നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നുവെങ്കിലും ലീഗ് അത് നിരസിക്കുകയായിരുന്നു.
എന്നാൽ, വിഷയം സങ്കീർണ്ണമായതോടെ കെ.പി.സി.സി, ലീഗ് സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ടു. ഇവരുടെ നിർദ്ദേശപ്രകാരം ഡി.സി.സി. പ്രസിഡൻ്റ് ബി. ബാബു പ്രസാദ്, ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം. നസീർ എന്നിവർ നടത്തിയ ചർച്ചയിലാണ് ഒടുവിൽ ധാരണയിലെത്തിയത്. ധാരണപ്രകാരം, യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കോൺഗ്രസിൻ്റെ എആർ. കണ്ണൻ തന്നെ അമ്പലപ്പുഴയിൽ മത്സരിക്കും. ലീഗ് സ്ഥാനാർത്ഥി ഉടൻ തന്നെ പത്രിക പിൻവലിക്കും. ഇതോടെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യു.ഡി.എഫ്. നേരിടാൻ സാധ്യതയുണ്ടായിരുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരമായി.