
തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവ്യർ (62) ആണ് മരിച്ചത്. അപകടത്തിൽ സേവ്യറിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചര മണിയോടെ മത്സ്യബന്ധനം ഇവർ കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം. ശക്തമായ തിരയടിയിൽ പെട്ട് വള്ളം മറിയുകയായിരുന്നു.
കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്. സേവ്യറിന് വള്ളത്തിനടിയിപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവ്യർ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജോൺസൺ, അനീഷ്, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ജോൺസൻ അനീഷ് എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോൺസന്റെ പരിക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിന്റെ മകൻ അനീഷിന്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം