
തിരുവനന്തപുരം: മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ നടപടി. വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25,000 രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 23ന് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്. പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന ബോട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിഴിഞ്ഞം തീരദേശ പൊലീസിന്‍റെ പട്രോളിംഗ് സംഘം ബോട്ട് തടയുകയും വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ എൻഫോഴ്സ്മെന്‍റിലേക്ക് വള്ളം കൈമാറുകയും ചെയ്തു.
ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃത ഉല്ലാസ യാത്ര നടത്തിയതെന്ന് കോസ്റ്റൽ പൊലീസ് എസ് ഐ ഗിരീഷ് പറഞ്ഞു. വള്ളം കസ്റ്റഡിയിൽ വാങ്ങിയ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറാണ് അനധികൃത ഉല്ലാസ സവാരി നടത്തിയതിന് വള്ളത്തിന് പിഴയിട്ടത്. വള്ളം ഉടമ പിഴ ഒടുക്കിയതിനെ തുടർന്ന് വള്ളം വിട്ട് നൽകാൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ അമിതമായി ആളെ കയറ്റിയതിന് ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലായിരുന്നു നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam