'ഫോണില്‍ അശ്ലീല സന്ദേശം', പ്രശ്നം പരിഹരിക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; 5 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 14, 2021, 7:41 PM IST
Highlights


വിപിന്‍ലാലിന്‍റെ ജോലിക്കാരനായ വിവേകിന്‍റെ സഹോദരിയുടെ ഫോണിൽ ഒരു യുവാവ് അയച്ച അശ്ലീല സന്ദേശമായിരുന്നു സംഘർഷത്തിന് കാരണം. 

പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലില്‍ നാടിനെ നടുക്കിയ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തൈക്കാട്ടുശ്ശേരിയില്‍ അഞ്ചാം വാർഡ് രോഹിണിയിൽ വിപിൻലാലിനെ (37) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം നടന്നത്. ഒരു സംഘം യുവാക്കളെത്തി പിക്കപ്പ് വാന്‍ വാഹനത്തിനുടമയായ വിപിൻലാലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊല ചെയ്യപ്പെട്ടത് അന്നു തന്നെ കേസിലെ പ്രധാന പ്രതി തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയിൽ സുജിത്തിനെ (27) പൂച്ചാക്കൽ പൊലീസ് പിടികൂടി. എന്നാല്‍  കൂട്ടുപ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  കേസിലെ പ്രതികളായ  തൈക്കാട്ടുശ്ശേരി ഒൻപതാം വാർഡ് ശ്രീശൈലത്തിൽ അഭിജിത്ത് (27), പത്താം വാർഡ് സുഭാഷ് ഭവനത്തിൽ സുധീഷ് (23), പത്താം വാർഡ് പണിക്കാം വേലി വീട്ടിൽ ജിബിൻ (28), പത്താം വാർഡ് ചീരാത്തുകാട്ടിൽ അനന്ദകൃഷ്ണൻ (25) എന്നിവരെ ഇടുക്കിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിലാണ് . 

വിപിന്‍ലാലിന്‍റെ ജോലിക്കാരനായ വിവേകിന്‍റെ സഹോദരിയുടെ ഫോണിൽ ഒരു യുവാവ് അയച്ച അശ്ലീല സന്ദേശമായിരുന്നു സംഘർഷത്തിന് കാരണം. ഈ വിഷയം പരിഹരിക്കുന്നതിന് മുൻകൈ എടുത്ത ആളായിരുന്നു വിപിൻലാൽ. വിഷയം പരിഹരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഘർഷം.  വിവേകിനൊപ്പം വിപിൻ ലാൽ സന്ദേശം അയച്ച യുവാവിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ അശ്ലീല സന്ദേശം അയച്ച യുവാവിന്റെ സുഹൃത്ത് സുജിത്തും കൂട്ടാളികളുമെത്തിയാണ് സംഘര്‍മുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി വിപിൻലാൽ ജോലിക്കായി പോകുന്നതിനിടയിൽ വീടിനടുത്തുള്ള റോഡിൽ വച്ചായിരുന്നു സംഭവം. സംഘർഷത്തിൽ തലയ്ക്ക് സാരമായ് പരിക്കേറ്റ വിപിൻ ലാൽ ആശുപത്രി യിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു.   കസ്റ്റഡിയിലായ സംഘത്തിലെ കൂട്ടാളികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!