
കൊച്ചി: കൊച്ചിയില്‍ തെരുവുനായക്കൾ ചത്തനിലയിൽ. കൊച്ചി എരൂരിലാണ് തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. അഞ്ച് തെരുവ് നായകളാണ് ചത്തത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടു. പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു. കോട്ടയത്തെ മുളക്കുളത്താണ് തെരുവുനായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‍ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂർ പൊലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങൾ കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാൽ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്.
Also Read: നായ കടിച്ചാൽ നഷ്ടപരിഹാരമോ? ആരെ സമീപിക്കണം? എത്ര കിട്ടും? നടപടി ക്രമങ്ങൾ എന്തെല്ലാം?
എന്നാൽ, മൃഗസ്നേഹികൾ പരാതി നൽകിയതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. ഐ പി സി 429 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. നായ ശല്യം രൂക്ഷമാകുന്ന ഘട്ടത്തിൽ നായകളെ കൂട്ടത്തോടെ കൊന്നതിനെ അനുകൂലിക്കുകയാണ് നാട്ടുകാരിൽ ഏറിയ പങ്കും.
അതിനിടെ, ചങ്ങനാശേരി പെരുന്നയില്‍ നാട്ടുകാര്‍ക്ക് നിരന്തര ശല്യമായിരുന്ന നായയെ കൊന്ന് കെട്ടിതൂക്കി. പെരുന്നയില്‍ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam