നിർമ്മിച്ച് കൈമാറാൻ വൈകിയത് 5 വർഷം; നൽകിയത് നിലവാരം കുറഞ്ഞ ഫ്ലാറ്റ്, ഉപഭോക്താക്കൾക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ കോടതി

Published : Aug 20, 2025, 08:46 AM IST
Home Loan EMI

Synopsis

ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

കൊച്ചി: ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കാക്കനാട് ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസൻ കുരുവിളയും മകൻ മിഥുൻ കുരുവിളയും നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.

2010 മെയ് മാസമാണ് പരാതിക്കാർ 34,29,880/- രൂപയ്ക്ക് കാക്കനാട്ടെ ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സിൽ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തത്. 2013 ജനുവരി 19-നകം ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കരാർ. എന്നാൽ, 95% തുകയും അടച്ചിട്ടും ഏകദേശം അഞ്ച് വർഷത്തോളം താമസിച്ച് 2017 സെപ്റ്റംബറിലാണ് ഫ്ലാറ്റ് കൈമാറിയത്. ഇതിനിടയിൽ 10,22,063/-രൂപ അധികമായി ആവശ്യപ്പെടുകയും സമ്മർദ്ദം കാരണം പരാതിക്കാർക്ക് അത് നൽകേണ്ടി വരികയു ചെയ്തു. കൂടാതെ, നിർമ്മാണ കാലയളവിൽ ഫ്ലാറ്റിന്റെ വിസ്തീർണ്ണം വർദ്ധിപ്പിച്ചു എന്ന പേരിൽ 2,74,480/- രൂപ അധികമായി ഈടാക്കി. എന്നാൽ, കൈമാറിക്കിട്ടിയ അപ്പാർട്ട്മെൻ്റ് നിലവാരം കുറഞ്ഞതായിരുന്നു എന്നും മതിയായ ജലവിതരണ സംവിധാനമോ, ശരിയായ ഇലക്ട്രിക്കൽ ജോലികളും ചെയ്തിരുന്നില്ല. പരാതിക്കാരുടെ വായ്പാ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതായും പരാതിയിൽ പറയുന്നു.

കരാർ പ്രകാരമുള്ള സമയത്ത് ഫ്ലാറ്റ് കൈമാറുന്നതിൽ നിർമ്മാതാവ് പരാജയപ്പെടുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഉദ്ധരിച്ചുകൊണ്ട് കമ്മീഷൻ നിരീക്ഷിച്ചു. ഫ്ലാറ്റ് ലഭിക്കുന്നതിനായി ഉപഭോക്താവിനെ അനന്തമായി കാത്തിരിക്കാൻ നിർബന്ധിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഡിഎൽഎഫിന്റെ ഭാഗത്തുനിന്ന് സേവനത്തിൽ ഗുരുതരമായ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ഉണ്ടായതായി കോടതി കണ്ടെത്തി.

ഫ്ലാറ്റ് കൈമാറുന്നതിലെ കാലതാമസത്തിന്, ഹാൻഡ് ഓവർ പറഞ്ഞ തീയതി മുതൽ ഫ്ലാറ്റ് കൈമാറിയ യഥാർത്ഥ തീയതി വരെയുള്ള 4 വർഷക്കാലയളവിന് ഫ്ലാറ്റിന്റെ വിലയായ 34,29,880/ രൂപയുടെ 12% തുക പലിശയായി നൽകണം. കാലതാമസം കാരണം പരാതിക്കാർക്ക് വാടകയിനത്തിൽ ചിലവായ 5,76,000/- രൂപ തിരികെ നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ,പരാതിക്കാർക്ക് ഉണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനും നഷ്ടപരിഹാരമായി 1,10,000 /- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ബിനു മാത്യു ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണം', ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവവുമായി റെന ഫാത്തിമ
എംസി വേണോ ഹണിബീ വേണോ! ഡ്രൈ ഡേയില്‍ ജോണിച്ചേട്ടന്‍റെ കൈയിൽ സാധനം കിട്ടും; എക്‌സൈസ് അറിഞ്ഞു, പൊക്കി