
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സി-വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ പരാതികളുടെ പ്രളയം. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 11,654 പരാതികളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന് ലഭിച്ചത്. ഇതില്‍ 11,623 പരാതികളിലും ഉടനടി നടപടി സ്വീകരിച്ച് പരിഹാരം കണ്ടു എന്നത് ശ്രദ്ധേയമാണ്.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടക്കല്‍ മണ്ഡലത്തിലാണ് (1,284 എണ്ണം). വേങ്ങര (1,239), തവനൂര്‍ (1,144), മലപ്പുറം (1,146), തിരൂര്‍ (1,123) എന്നീ മണ്ഡലങ്ങളിലും പരാതികള്‍ കൂടുതലായി ലഭിച്ചു.
അതേസമയം, ഏറ്റവും കുറവ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടോട്ടി മണ്ഡലത്തിലാണ് (247 എണ്ണം). ലഭിക്കുന്ന പരാതികളില്‍ ശരാശരി 40 മിനിറ്റിനുള്ളില്‍ തന്നെ അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ട്. പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ക്ക് കൈമാറുകയും പരമാവധി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുകയും ചെയ്യുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇനിയും സി-വിജില്‍ ആപ്പ് വഴിയോ, 1950 എന്ന സംസ്ഥാനതല ടോള്‍ഫ്രീ നമ്പറിലോ പരാതിപ്പെടാം. കൂടാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമിലെ 0483-2735400 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam