
തളിപ്പറമ്പ്: ആനന്ദ് അംബാനി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അമ്പാനിയുടെ മകനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ആനന്ദ് അമ്പാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി 8.30 ഓടെയാണ് ആനന്ദ് അമ്പാനി അടുത്ത സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് ഓഫിസർ കെ.പി വിനയൻ, തന്ത്രി ഇ പി കുബേരൻ നമ്പൂതിരി ദേവസ്വം ട്രസ്‌റ്റിമാർ എന്നിവരുടെ നേതൃത്വത്തിൽ ആനന്ദ് അമ്പാനിയെ ക്ഷേത്ര സന്നിധിയിൽ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹം സ്വന്തം പേരിൽ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പിച്ച് തൊഴുതു ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയുടെ ചെക്ക് ആനന്ദ് അമ്പാനി ക്ഷേത്രം അധികൃതർക്ക് കൈമാറി ക്ഷേത്രത്തിലെ ഗോപുരം നവീകരണവും പാർക്കിങ് ഗ്രൗണ്ട് നവീകരണവും ഉൾപ്പെടെ 12 കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചതായി ക്ഷേത്രം അധികൃതർ അറിയിച്ചു.
മാങ്ങാട്ട്പറമ്പ് കെഎപി ഗ്രൗണ്ടിൽ ഹെലികോപ്‌ടർ ഇറങ്ങി ക്ഷേത്രത്തിൽ എത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രാത്രി വൈകിയതിനാൽ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയാണ് ആനന്ദ് അമ്പാനി രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് ശേഷമാണ് തളിപ്പറമ്പ ക്ഷേത്രത്തിലേക്ക് എത്തിയത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam