
വര്‍ക്കല: ഇടവയില്‍ ആന ചുഴറ്റിയെറിഞ്ഞ രണ്ടാം പാപ്പാന്‍ മരിച്ചു. കൊടും ചൂടില്‍ വെള്ളവും തീറ്റയും നല്‍കാന്‍ വൈകിയതാണ് ആനയുടെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഇത്സവത്തിന് ശേഷം തൊട്ടടുത്ത പറമ്പില്‍ തളച്ചിരുന്ന പുത്തന്‍കുളം രാജശേഖരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആനക്ക് തീറ്റ കൊടുക്കാനെത്തിയ ഒന്നാ പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിരുന്നു.
എല്ലിന് ഒടിവ് പറ്റിയ പാപ്പാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ എത്തിയ രണ്ടാം പാപ്പാനെയാണ് ആന ചുഴറ്റയെറിഞ്ഞ് നിലത്തടിച്ചത്. ഏഴുകോണ്‍ കരിയിപ്ര സ്വദേശിയായ ബൈജു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ടുദിവസം മുമ്പ് മാത്രമാണ് ഇയാള്‍ ആനയുടെ രണ്ടാം പാപ്പാനായി ജോലിയില്‍ പ്രവേശിച്ചത്.
ആനക്ക് മദപ്പാടോ മറ്റ് ശാരീരിക പ്രശനങ്ങളോ ഇല്ലെന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ എലിഫെന്‍റ് സ്ക്വാഡ് അറിയിച്ചു. ഇതുവരെ ആരേയും ഉപദ്രവിച്ച ചരിത്രമില്ലെന്ന് ഉടമസ്ഥന്‍ ഷാജിയും പറയുന്നു. പുതിയ പാപ്പാന്‍മാരുടെ പരിചരണത്തിലെ വീഴ്ചയാകാം ആനെയെ പ്രകോപിപ്പിച്ചതെന്നും ഉടമസ്ഥന്‍ പറയുന്നു. ഉടമയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam