
കാഞ്ഞിരപ്പള്ളി: ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരം. ഒന്നരമാസത്തിനിടെ ആശുപത്രിക്ക് സമീപത്ത് നിന്ന് പിടികൂടിയത് നാല് പാമ്പുകളെയാണ്. പ്രസവ വാർഡിൻന്‍റെ അടുത്ത് നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടിയത്. വാർഡിനുള്ളിലേയ്ക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്.
വനപാലകർ എത്തിയാണ് പെരുപാമ്പിനെ പിടികൂടിയത്. നാല് തവണയും ആശുപത്രിക്ക് ഉള്ളിലേക്ക് ഇഴഞ്ഞെത്തിയത് പെരുമ്പാമ്പുകളായിരുന്നു. പാമ്പിന്‍റെ സാന്നിധ്യം പതിവായതോടെ രോഗികളും, കൂട്ടിരുപ്പുകാരും, ജീവനക്കാരും വലിയ ഭീതിയിലാണ്. ഒന്നിലേറെ പെരുമ്പാമ്പുകളെ കണ്ടത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടായേക്കുമെന്നാണ് വനപാലകരും പറയുന്നത്.
ആശുപത്രി പരിസരത്ത് കാടുകയറിയതാണ് പാമ്പുകളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. അധികാരികൾ മുൻകൈയെടുത്ത് ആശുപത്രി പരിസരത്തെയെങ്കിലും കാടുകൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടേയും ആശുപത്രിയിലെത്തുന്ന രോഗികളുടേയും ആവശ്യം.
'ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അനാക്കോണ്ടയല്ല, ഇവനാണ് ആ ഭീകരൻ'; വീഡിയോ
ജനുവരി ആദ്യവാരത്തില്‍ കോഴിക്കോട് പള്ളിക്കണ്ടിയില്‍ പെരുംമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയിരുന്നു. അഞ്ച് പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടെത്തിയത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനേ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി അഞ്ച് പാമ്പുകളേയും പിടികൂടി. കല്ലായി പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.