കർഷകനിൽ നിന്നും കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി വിജിലൻസ്

By Web TeamFirst Published Jun 24, 2020, 8:34 PM IST
Highlights

തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ കര്‍ഷകന്‍ തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കി. വിജലന്‍സ് നല്‍കിയ പണം കര്‍ഷകന്‍ റെയ്ഞ്ച് ഓഫീസിലെത്തി കൈമാറുകയാണ് ഉണ്ടായത്. 

ഇടുക്കി: ദേവികുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി.എസ് സിനിലാണ് പിടിയിലായത്. മരത്തിന്റെ ചില്ലവെട്ടുന്നതിന് പതിനായിരം രൂപ കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വിജിലന്‍സ് ആന്റ് ആന്റികറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ ഡിവൈഎസ്പി എആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഓഫീസില്‍ നിന്നും പിടികൂടിയത്.

വാഴക്കുളം സ്വദേശിയായ ഏലം കർഷകൻ തൻ്റെ ശാന്തൻപാറയിലുള്ള കള്ളിപ്പറയിലെ കൃഷിയിടത്തിൽ നടത്തുന്ന ഏലം കൃഷിയ്ക്ക് സൂര്യ പ്രകാശം ലഭിക്കുന്നതിന് തടസമായി നിന്നിരുന്ന മരച്ചില്ലകൾ വെട്ടി നീക്കുന്നതിന് വനം വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയുടെ ഭാഗമായി ദേവികുളം ഫോറസ്റ്റർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കുകയും ചെയ്തു. അനുമതിക്കായി ദേവികുളം റെയ്ഞ്ച് ഓഫീസറെ സമീപിച്ചപ്പോൾ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. 

തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ കര്‍ഷകന്‍ തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കി. വിജലന്‍സ് നല്‍കിയ പണം കര്‍ഷകന്‍ റെയ്ഞ്ച് ഓഫീസിലെത്തി കൈമാറുകയാണ് ഉണ്ടായത്. പുറത്ത് കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു. നിരവധി പരാതികള്‍ ഇയാള്‍ക്കെതിരേ നേരത്തെ ഉയര്‍ന്നിരുന്നു. 

വിജിലന്‍സ് എസ്പി കെ ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, സിഐ റിജോ പി ജോസഫ്. കോട്ടയം വിജിലൻസ് റെയ്ഞ്ച് ഓഫീസർമാരായ സ്റ്റാൻലി തോമസ്, വിൻസെൻ്റ് കെ. മാത്യു, പ്രസന്നകുമാർ പി.എസ്, തുളസീധര കുറുപ്പ് , എ.എസ്.ഐ മാരായ അജി പി.എസ്, റെനി മാണി, തോമസ് സി.എസ്, സുരേഷ് കുമാർ വി.എൻ, ടാക്സ് ഓഫീസർമാരായ ബിജു കുമാർ, ഷംനാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാണ് പിടികൂടിയത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം നാളെ പ്രതിയെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു. 

click me!