
സുല്‍ത്താന്‍ബത്തേരി: ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എം.ഡി.എം.എ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്. കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസ്സുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ഈ സംഘത്തിന് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ് അമല്‍(33) എന്ന യുവാവിനെയും പോലീസ് പിടികൂടി.
ഒന്നാം തീയ്യതി മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 58 ആര്‍ 1604 നമ്പര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിക്കുകയായിരുന്നു. ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam