
തിരുവനന്തപുരം : വീടിന് മുന്നിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനടക്കം കുടുംബത്തിലെ നാല് പേർക്ക് മദ്യപാന സംഘത്തിന്റെ കുത്തേറ്റ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഞാണ്ടൂർക്കോണം സ്വദേശി അമൽ (21), മേലെ പനങ്ങോട്ടുകോണം സ്വദേശി രഞ്ജിത (40), മകൻ സഞ്ജയ് (21), മുട്ടത്തറ സ്വദേശി അഭിജിത്ത് (22), എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
രാജേഷിന്റെ വീടിന് മുന്നിലെ പറമ്പിൽ അഞ്ചംഗ സംഘം സ്ഥിരമായി മദ്യപിക്കുകയും പരസ്പരം ചീത്തവിളിച്ച് ബഹളം വെയ്ക്കുന്നതും പതിവാണ്. ദിവസങ്ങൾക്ക് മുൻപ് രാജേഷ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ഞായറാഴ്ച രാത്രി 11മണിയോടെ കുടുംബത്തെ വീട്ടിൽ കയറി മർദിക്കുകയായിരുന്നു. ഗൃഹനാഥനായ രാജേഷിനെ മർദിക്കുകയും പിടിച്ചു മാറ്റുന്നതിനിടെ മകൾ പ്രിൻസി ഉൾപ്പെടെയുള്ളവർക്കും കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിൽപ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.