
ചേർത്തല: ചേർത്തലയില്‍ തീ അണക്കാൻ ഇനി പെൺകരുത്ത്. സംസ്ഥാന ചരിത്രത്തിലാദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളും ഭാഗമായപ്പോഴാണ് ജില്ലയിൽ നിന്നുള്ള നാലുപേർക്ക് നിയമനം ചേർത്തലയിൽ ലഭിച്ചത്. ക്യാമ്പിലെ പരിശീലനത്തിനു ശേഷം കൂടുതൽ പ്രായോഗിക പരിശീലനത്തിനായാണ് നാലുപേരും എത്തിയത്. ഈ മാസം തന്നെ ഇവർ ജില്ലയിൽ സേനയുടെ ഭാഗമാകും. ചേർത്തല പട്ടണക്കാട് കൃഷ്ണനിവാസിൽ സി ആർ ദയാനന്ദബാബുവിന്റെയും പി എസ് ബീനയുടെയും മകൾ ഡി സ്വാതികൃഷ്ണ, വയലാർ കളവംകോടം തറയിൽ വീട്ടിൽ എം കെ ബേബിയുടെയും പ്രസന്നന്റെയും മകൾ ബി അഞ്ജലി, ചേർത്തല വാരനാട് നികർത്തിൽ എൻ സി രാജേന്ദ്രന്റെയും സി എസ് ഗീതയുടെയും മകൾ എൻ ആർ ദർശന, ആലപ്പുഴ പൂങ്കാവ് ചമ്മാപറമ്പിൽ സി ബി വിജയദേവിന്റെയും ആർ ഷൈലാകുമാരിയുടെയും മകളും എസ് രാജേഷ് കുമാറിന്റെ ഭാര്യയുമായ സി വി ശ്രീന എന്നിവരാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.
സംസ്ഥാനത്താദ്യമായി ഫയർവുമൺ തസ്തികയിൽ നിയമിതരായ 82 പേരിലെ ജില്ലാ പ്രതിനിധികളാണിവർ. 2023 സെപ്തംബറിൽ തൃശൂർ ഫയർ അക്കാദമിയിൽ തുടങ്ങിയ പരിശീലനം വിജയകരമായി പൂർത്തിയാക്കി തിരുവനന്തപരുത്ത് നടന്ന പാസിങ് ഔട്ട് പരേഡിലും ഇവര്‍ പങ്കെടുത്തു. തീയണക്കുന്നതിനൊപ്പം നീന്തൽ, സ്കൂബ, മലകയറ്റം തുടങ്ങിയവയിൽ കഠിന പരിശീലനത്തിനുശേഷമാണ് ഇവർ പ്രായോഗിക പരിശീലനത്തിനായിറങ്ങുന്നത്. ആറുമാസം ഇവർ ജില്ലാ കേന്ദ്രത്തിൽ പരിശീലനത്തിനുണ്ടാകും. ചിട്ടയായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് ഇവർ സേനയുടെ ഭാഗമായത്.