കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂൾ ബാർ ജീവനക്കാർക്ക് മർദനമേറ്റു. തിരക്കുള്ള സമയത്ത് സിഗരറ്റ് ആവശ്യപ്പെട്ട യുവാക്കൾ, അല്പം കാത്തിരിക്കാൻ പറഞ്ഞതോടെ പ്രകോപിതരാവുകയും കൂടുതൽ ആളുകളുമായി എത്തി ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയിലെ ജീവനക്കാരെ മർദിച്ച് യുവാക്കൾ. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. വൈറ്റില- തമ്മനം റോഡിൽ പ്രവർത്തിക്കുന്ന കൂൾ ബാറിലെ ജീവനക്കാരായ കാസർകോട് സ്വദേശി നൗഫൽ (26), പാലക്കാട് സ്വദേശി റിൻഷാദ് (23) എന്നിവർക്കാണ് യുവാക്കളുടെ മർദനമേറ്റത്.
കടയിൽ തിരക്കുള്ള സമയത്ത് രണ്ട് യുവാക്കൾ റിൻഷാദിനോട് സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ജ്യൂസ് അടിക്കുകയാണന്നും അല്പം താമസമുണ്ടന്നും റിൻഷാദ് മറുപടി പറഞ്ഞു. എന്നാൽ അത് പറ്റില്ലെന്നും സിഗരറ്റ് ഇപ്പോൾ തന്നെ വേണമെന്നും തങ്ങൾ ലോക്കൽ ആളുകൾ ആണെന്നും യുവാക്കൾ പറഞ്ഞു. തുടർന്ന് തർക്കമായി.
അസഭ്യം പറഞ്ഞ് മടങ്ങിപ്പോയ യുവാക്കൾ മൂന്നാമത് ഒരാളെ കൂടെ കൂട്ടി തിരികെ എത്തി. തുടർന്ന് കടയുടെ അകത്തേക്ക് കയറി ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്ന് കടക്കാർ പറഞ്ഞു. ജീവനക്കാരുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.


