
തൃശൂർ: ചാലക്കുടി രണ്ടുകൈ വനമേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. രണ്ടുകൈ വനമേഖലയില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ ഉള്‍കാട്ടില്‍ തേനെട്ടാം പാറയിലാണ് ഇവ കണ്ടെത്തിയത്.
തേനെട്ടാംപാറ ചോലയില്‍ നിന്ന് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് പാറക്കെട്ടുകള്‍ക്കിടയില്‍ വിവിധ പഴവര്‍ഗങ്ങളും തെങ്ങിന്‍ പൂങ്കുലകളും കരിമ്പും ഉപയോഗിച്ച് വാഷ് തയ്യാറാക്കുന്ന കേന്ദ്രമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസിന്‍റെയും ചായ്പന്‍കുഴി ഫോറസ്റ്റ് സ്റ്റേഷന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചത്.
മലയോര മേഖലകളിലെ ഉത്സവങ്ങളും വിവാഹ പാര്‍ട്ടികളും മുന്നില്‍ കണ്ടാണ് വാറ്റ് കേന്ദ്രം ആരംഭിച്ചതെന്നാണ് നിഗമനം. ഒരു ലിറ്ററിന് 1500 രൂപ നിരക്കിലാണ് വില്പന. ചാലക്കുടി അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് ദാസ്, അനീഷ് ചന്ദ്രന്‍, മുഹമ്മദ് ഷാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam