നെടുമങ്ങാട് - ആര്യനാട് റോഡിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച ശ്രീലാൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഇന്ന് രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല.