കുന്ദമംഗലത്ത് കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

By Web TeamFirst Published Jul 21, 2019, 5:50 PM IST
Highlights

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും  വിൽപ്പനയും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ വി ജോർജ് ഐപിഎസിന്‍റെ നിർദേശപ്രകാരം ആന്‍റി നാർകോട്ടിക്ക് അസിസ്റ്റന്‍റ് കമ്മീഷണർ  ഹരിദാസിന്‍റെ കീഴിലുള്ള ജില്ലാ ആന്‍റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ അന്വേഷണം നടത്തി വരികയായിരുന്നു

കോഴിക്കോട്: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം നടത്തുന്ന ആൾ അറസ്റ്റിൽ. കാരന്തൂർ സ്വദേശി കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബുവിനെ (35 ) യാണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി കുന്ദമംഗലം പൊലീസും ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. 

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും  വിൽപ്പനയും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ വി ജോർജ് ഐപിഎസിന്‍റെ നിർദേശപ്രകാരം ആന്‍റി നാർകോട്ടിക്ക് അസിസ്റ്റന്‍റ് കമ്മീഷണർ  ഹരിദാസിന്‍റെ കീഴിലുള്ള ജില്ലാ ആന്‍റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ അന്വേഷണം നടത്തി വരികയായിരുന്നു.
      
ലോറിയിൽ ഡ്രൈവർ ജോലിക്കായി പോകുമ്പോൾ തമിഴ്നാട്ടില്‍ നിന്ന് വലിയ അളവിൽ കഞ്ചാവ് കൊണ്ട് വന്ന് ചെറു പൊതികളാക്കി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് ഇയാളുടെ വിതരണ കേന്ദ്രങ്ങൾ.

ശനിയാഴ്ച രാത്രി കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒഴയാടിക്കടുത്ത്  വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് വാഹനം തിരിച്ച് പോകാൻ ശ്രമിച്ച രഞ്ജിത്തിന്‍റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ  സംശയം തോന്നിയ പൊലീസ് വാഹനം  തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് നിയമവിരുദ്ധമായി ബാഗിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.

കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ് ഐ ശ്രീജിത്ത് ടി എസ്, എഎസ്ഐ അബ്ദുൾ മുനീർ, എഎസ്ഐ വേണുഗോപാൽ, ഡ്രൈവർ സിപിഒ സുബീഷ്, ഹോം ഗാർഡ് രാധൻ, ജില്ലാ ആന്‍റി നിർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ  മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, ജിനേഷ് എം എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. 
 

click me!