
ബെംഗളൂരു: സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ ഒരു പവൻ തൂക്കം വരുന്ന മാലയുമായി കടന്നു. കർണാടകയിലെ കാർക്കളയിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കസബമുരു മാര്‍ഗ ജംഗ്ഷന് സമീപമുള്ള ചെറിയൊരു ജ്വല്ലറിയിൽ മധ്യവയസ്കൻ എത്തുന്നത്. ഒരു സ്വർണ്ണമാല വേണമെന്ന് ഇയാൾ സെയിൽസ് ഗേളിനോട് ആവശ്യപ്പെടുന്നതും മാലൾ നോക്കുന്നതും വീഡിയോയിൽ കാണാം.
മധ്യവയസ്കൻറെ ആവശ്യപ്രകാരം പല മാലകൾ സെയിൽസ് ഗേൾ എടുത്ത് കാണിക്കുന്നുണ്ട്. ഇതിനിടെ രണ്ട് മിനിറ്റിനുള്ളിൽ അത് സംഭവിച്ചു. സെയിൽസ് ഗേളിന്‍റെ കണ്ണ് വെട്ടിച്ച് ഒരു മാലയുമായി പ്രതി ജ്വല്ലറി വിട്ടു. ആദ്യം അമ്പരന്നെങ്കിലും സെയ്‍ൽസ് ഗേൾ ഇയാളുടെ പിന്നാലെ ഓടി. എന്നാൽ കള്ളനെ കിട്ടിയില്ല. ഏഴ് ഗ്രാം തൂക്കം വരുന്ന മാലയാണ് ജ്വല്ലറിയിൽ നിന്നും നഷ്ടമായത്.
കടയുടമയുടെ പരാതിയില്‍ കാര്‍ക്കള സിറ്റി പൊലീസ് കേസെടുത്തു. സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളും
പൊലീസ് ശേഖരിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും ഉടനെ കള്ളനെ പിടികൂടുമെന്നും കാർക്കള പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam