
മലപ്പുറം: വളാഞ്ചേരിയില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് യുവാവ് പണവുമായി കടന്നു. തട്ടിയത് 1,85,000 രൂപയാണ്. എടയൂര്‍ സ്വദേശി ജംഷാദിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിലേക്കാണ് ജംഷാദ് ആദ്യം എത്തിയത്. ബാങ്കില്‍ സ്വര്‍ണ്ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുക്കാന്‍ പണം തരണമെന്നും പറഞ്ഞ് ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരന്‍ പണവുമായി കൂടെ പോയി. ബാങ്കില്‍ എത്തിയ ഉടന്‍ ജംഷാദ് കൂടെ ചെന്ന ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
പോക്കറ്റിൽ നിന്ന് പണമെടുത്തപ്പോഴേക്കും ജംഷാദ് തന്‍റെ മുഖത്തടിച്ചെന്ന് ജ്വല്ലറി ജീവനക്കാരൻ മുഫാസ് പറഞ്ഞു. മതിൽ ചാടിയോടിയപ്പോൾ താൻ പിന്നാലെ ചെന്നു. ഒരു സ്കൂട്ടി ജംഷാദിനെ കാത്ത് നിൽപ്പുണ്ടായിരുന്നുവെന്നും അയാൾ അതിൽ കയറിപ്പോയെന്നും മുഫാസ് വിശദീകരിച്ചു.
1,85,000 രൂപയാണ് ജംഷാദ് ജീവനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത്. പണവുമായി കടന്ന് കളഞ്ഞ ജംഷാദിനെ കണ്ടെത്താൻ വളാഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam