
തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ ഒരു സംഘം നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ മഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിലൊരാളായ അനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് സമാനമായ രീതിയിൽ ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.
അതേ സമയം, സംസ്ഥാനത്ത് സംഘടിത വർധിച്ച് വരുന്നത് തടയാൻ പുതിയ സംഘത്തെ രൂപീകരിക്കാനൊരുങ്ങുകയാണ് പൊലീസ്. ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാനാണ് നീക്കം. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്റെ ചുമതല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam