
തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് രണ്ടായിരം രൂപ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്രസോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്കായി എത്തിയത് റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ ആയിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ വേഗത്തിലാക്കുന്നതിന് രണ്ടായിരം രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.
തുകയുമായി ചൊവ്വാഴ്ച ഓഫീസിൽ എത്തണമെന്നായിരുന്നു ആവശ്യം. അപേക്ഷകന്‍ ഇക്കാര്യം വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടർന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്‍സ്പെക്ടറെ കുടുക്കാനായി കെണിയൊരുക്കുകയായിരുന്നു.
വിജിലന്‍സ് സംഘം നിര്‍ദേശിച്ചതനുസരിച്ച് രണ്ടായിരം രൂപ കൊടുക്കാന്‍ ഫ്ലാറ്റുടമ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ എത്തി. കൈക്കൂലി പണം വാങ്ങവേ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത അരുണ്‍കുമാറില്‍ നിന്ന് കണക്കിൽ പെടാത്ത ഏഴായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു. അരുണ്‍ കുമാറിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർമാരായ അനിൽകുമാർ എസ്.എൽ, സനിൽകുമാർ റ്റി.എസ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ കെ.വി, അനിൽ കുമാർ ബി.എം, സഞ്ജയ്, പോലീസ് ഉദ്ദ്യോഗസ്ഥരായ പ്രമോദ്, അരുൺ, ഹാഷിം, അനീഷ്, അനൂപ്, കിരൺശങ്കർ, ജാസിം, ആനന്ദ് എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...