
കൊല്ലം:മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തതായി പരാതി. ശൂരനാട് വടക്ക് പാറക്കടവിലാണ് സംഭവം. ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തി(43)ന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് വടിവാളും വെട്ടുകത്തിയുമുൾപ്പെടെയുള്ളമരകായുധങ്ങളുമായെത്തിയ ആറംഗസംഘം വീടുകയറി ആക്രമണം അഴിച്ചുവിട്ടത്.
മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മുഴുവൻ വീട്ടുപകരണങ്ങളും ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും അക്രമികൾ തകർത്തു. വീടിന്റെ ജനാലകളും അടിച്ചുതകർത്തു. വീട്ടിനുള്ളിൽ കടന്ന സംഘം ടി.വി., ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാരയും വെട്ടിപ്പൊളിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ആക്രമിസംഘം വരുത്തിവെച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. പാതിരിക്കൽ സ്വദേശിയും സി.പി.എം. പ്രദേശിക നേതാവുമായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രണമെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), അജിത്തിന്റെ മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെ മർദിച്ചതായും കുട്ടിയോട് മോശമായി പെരുമാറിയതായും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
രാത്രിയിൽ വീട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചുകയറിയത്. യാതൊരു പ്രകോപനവുമില്ലാതെയയിരുന്നു ആക്രമണം നടത്തിയതെന്നും പുറത്തേക്കിറങ്ങി ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നും വീട്ടുകാർ പറയുന്നു. ശൂരനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാസങ്ങൾക്കുമുൻപ് ആനയടിക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്നണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam