
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ 8319002 രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോര്‍ഡായത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 2835800 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി.
വൈശാഖം ആരംഭിച്ചത് മുതല്‍ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ ദിവസവും അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വരി നിന്നാണ് പലരും ദര്‍ശനം നടത്തി മടങ്ങുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ദേവസ്വം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ശയനപ്രദക്ഷിണത്തിനും ചുറ്റമ്പല ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിനകത്ത് തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കും.
അതേസമയം വൈശാഖ മാസത്തിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് സ്‌പെഷല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം വൈശാഖമാസം അവസാനിക്കുന്ന ജൂണ്‍ ആറുവരെ തുടരാനാണ് തീരുമാനം. ഈ ദിവസങ്ങളില്‍ ശ്രീകോവില്‍ നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശന സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam