കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്: നാട്ടിലെ ചെറിയ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിൽ ജനപങ്കാളിത്തം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് ഗവ .ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഗവ. ആശുപത്രികൾ രോഗീ സൗഹൃദപരവും ഹൈടെക്കുമാക്കി മാറി. കേരളത്തിലെ ചികിത്സ സംവിധാനങ്ങൾ ജനകീയമായിക്കഴിഞ്ഞിരിക്കുകയാണ്. ഹോമിയോ -അലോപ്പതി -ആയുർവേദ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമം നടത്തും. ആർദ്രം മിഷനിലൂടെ ആരോഗ്യമേഖലയിൽ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ശ്രമം നടത്തുന്നുണ്ട് . ആശുപത്രികൾക്കായി ഇനി കെട്ടിടം നിർമിക്കുമ്പോൾ ഭംഗിയും രോഗീ സൗഹൃദ അന്തരീക്ഷവും കൂടി ഉറപ്പ് വരുത്തും.
നാദാപുരം മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഇ.കെ. വിജയൻ എംഎൽഎയെ മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ എല്ലാ താലൂക്കാശുപത്രികളും നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിൻറെ 61 ലക്ഷം രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത് .
ഇ.കെ.വിജയൻ എം എൽ എ പുതിയ ഡിസ്പെൻസറി കെട്ടിടം ശിലാഫലകം അനാച്ഛാദനം ചെയ്തു.
തൂണേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നാദാപുരം മണ്ഡലത്തിൽ 1,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞതായി എം എൽ എ അറിയിച്ചു .ഇതിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ചത് ആരോഗ്യമേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.
യുഎൽസിസി ക്കുള്ള ഉപഹാര സമർപ്പണവും എംഎൽഎ നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി .എച്ച് ബാലകൃഷ്ണൻ , വൈസ് പ്രസിഡൻറ് ടി .എം ചന്ദ്രി, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.സി തങ്ങൾ, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന പി.തൂണേരി വാർഡ് മെമ്പർമാരായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, അനിത എം.പി തുടങ്ങിയവർ പങ്കെടുത്തു.