
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. അതുപോലെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്.
ടെക്നോപാർക്ക് ഫെയ്സ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി. ശ്രീകാര്യത്ത് കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞുവീണാണ് സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചത്. ഞായറാഴ്ച വെളുപ്പിന് 12.30ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല.
പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്ക്. കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam