
തിരുവനന്തപുരം: കല്ലിയൂർ പെരിങ്ങമ്മല എസ് എൻ വി വിവേകപ്രദായിനി ഗ്രന്ഥശാലയാണ് ഹൈടെക് ആയത്. കോവളം എം എൽ എ എം.വിൻസന്റിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈടെക് ക്ലാസ് മുറി നിര്‍മ്മിച്ചത്. സ്വാതന്ത്യലബ്ധിക്കു മുൻപ് 1945ൽ ആണ് എസ് എൻ വി വിവേകപ്രദായിനി വായനശാല ആൻഡ് ഗാന്ധി സ്മാരക ഗ്രന്ഥശാല സ്ഥാപിതമായത്. ഈ ഗ്രന്ഥശാല മുത്തശ്ശി പ്ലാറ്റിനം ജൂബിലിയോടടുക്കുകയാണ്. കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ നിരവധി പേർക്ക് ഇതിനോടകം തന്നെ വിജ്ഞാനം പകർന്നു നൽകിയിരിക്കുകയാണ് ഗ്രന്ഥശാല.
ആദ്യമായി ഓൺ -ലൈൻ സംവിധാനം ഏർപ്പെടുത്തിയ ഗ്രന്ഥശാലയാണിത്. 20000ത്തോളം പുസ്തകങ്ങൾ, 350 ലേറെ വിജ്ഞാനപ്രദമായ സിഡികൾ,45 ഓളം ആനുകാലികങ്ങൾ.12 ദിനപത്രങ്ങൾ എന്നിവയെല്ലാം ഗ്രന്ഥശാലയിലുണ്ട്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ എൻജിഒ ആയി രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ഏക ഗ്രന്ഥശാല, ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഗ്രന്ഥശാല, 2011 ലെ ജില്ലയിലെയും തിരുവനന്തപുരം താലൂക്കിലെയും മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരങ്ങൾ എന്നിവയെല്ലാം ഈ ഗ്രന്ഥാലയത്തിന്റെ പ്രവർത്തന മികവ് കാണിക്കുന്നു.
സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കല്ലിയൂർ പഞ്ചായത്തിലെ ഏക ലൈബ്രറിയാണിത്. ജില്ലാ കളക്ട്രേറ്റ് വഴി വിഭാവനം ചെയ്ത പദ്ധതിയാണിത്. ബി എസ് എൻ എല്ലിന്റെ പ്രത്യേക കേബിൾ ശൃംഖല വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മണിക്കൂറിൽ 16 എം ബി മുതൽ 30 എം.ബി വരെ വേഗത്തിൽ ഫോണിലും കമ്പ്യൂട്ടറിലും ഇന്റർനെറ്റ് ലഭ്യമാണ്. ആദ്യത്തെ 300 എം.ബി വരെ സൗജന്യമായി ഉപയോഗിക്കാം തുടർന്ന് ഫീസ് നൽകി ഉപയോഗിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
പി എസ് സി പരിശീലനത്തിനായി കരിയർ ട്രാക്ക്, ദീർഘകാല സിവിൽ സർവീസ് പരിശീലനത്തിനായി 'പടവുകൾ', കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരം കേരളീയ കലകളിൽ സൗജന്യ പരിശീലനം, അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ നിയമാവലി പാലിച്ച് നൽകുന്ന ചെസ് പരിശീലന ക്ലാസുകൾ, ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കേന്ദ്രമായ അക്കാദമിക് സ്റ്റഡി സെന്റർ ഇതിലൂടെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള സൗജന്യ ക്ലാസുകൾ,പെൺകുട്ടികൾക്ക് മാത്രമായി കരാട്ടേ പരിശീലനം എന്നിവയെല്ലാം ഇവിടെ നടന്നു വരുന്നു.കൂടാതെ ബാലവേദി, വനിതാ വേദി, വയോജന വിഭാഗം, മാതൃശിശു സംരക്ഷണ കേന്ദ്രം, മാതൃക അനൗപചാരിക വിദ്യാകേന്ദ്രം, രക്തദാന ഫോറം, സ്പോർട്സ് ക്ലബ്,ഫിലിം ക്ലബ് എന്നിവയെല്ലാം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam