
എറണാകുളം: ഭര്‍ത്താവ് എടുത്ത ലോണ്‍ രണ്ടരമാസം കുടിശികയായതിന്‍റെ പേരില്‍ ബാങ്ക് മാനേജര്‍ നിരന്തരം അപമാനിക്കുന്നുവെന്ന് വീട്ടമ്മ. ഉപജീനത്തിനായി നടത്തുന്ന കടയില്‍ വന്ന് എല്ലാവരും കേള്‍ക്കെ ശകാരിച്ചു. പിന്നാലെ എസ് ബി അക്കൗണ്ടും മരവിപ്പിച്ചു. യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂര്‍ ശാഖ മാനേജര്‍ക്കെതിരെയാണ് തിരുവല്ലൂര്‍ സ്വദേശിയായ സുനിതയുടെ പരാതി.
പണി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഈ വീടു പണിയാൻ 7,25000 രൂപയാണ് സുനിതയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂര്‍ ശാഖയില്‍ നിന്ന് എടുത്തത്. അടുത്തിടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍കുമാറും സുനിതയും വേര്‍ പിരിഞ്ഞു. ഇതോടെ പ്ലസ് ടു,പ്ലസ് വൺ വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കളുടെ സംരക്ഷണം അമ്മ സുനിതയുടെ ചുമലിലായി. കച്ചവടവുമായി ചെറിയ രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിഞ്ഞ രണ്ടര മാസമായി ലോൺ തിരിച്ചടവ് മുടങ്ങി.
സുനിതയുടേയും അനില്‍ കുമാറിന്‍റേയും പേരിലാണ് ഭൂമിയെന്നതിനാല്‍ ബാങ്ക് മാനേജര്‍ കടയിലെത്തി അപമാനിക്കാൻ തുടങ്ങി. എന്നാല്‍ ശകാരിച്ചിട്ടില്ല, കടയില്‍പ്പോയി ലോൺ അടക്കണമെന്ന് സ്നേഹത്തോടെ പറയുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് മാനേജരുടെ വിശദീകരണം. ബാങ്ക് മാനേജരുടെ സ്നേഹത്തോടെയുള്ള പറച്ചില്‍ എന്താണെന്ന് അത് കേട്ടവര്‍ പറയുന്നത് ഇങ്ങനെയാണ്, സുനിതയോട് അല്‍പം പോലും മര്യാദയില്ലാത്തതായിരുന്നു പെരുമാറ്റം. ലോണ്‍ എടുത്ത് അടയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്തിനാണ് ലോണ്‍ എടുക്കുന്നതെല്ലാം ചോദിച്ച് അപമാനിച്ചുവെന്ന് കടയിലുണ്ടായിരുന്നവര്‍ പറയുന്നു.
ലോൺ കുടിശികയുടെ പേരില്‍ എസ്ബി അക്കൗണ്ടു മരവിപ്പിച്ചതോടെ കടയിലെ ഗൂഗിള്‍ പേ ഇടപാടും നിലച്ചു. ഇതോടെ കച്ചവടവും പ്രതിസന്ധിയിലായി. രണ്ട് പെൺമക്കളെ പുലര്‍ത്താൻ പഠിക്കാൻ മിടുക്കികളായ അവരുടെ വിദ്യഭ്യാസം നല്ല നിലയില്‍ കൊണ്ടുപോകാൻ ബാങ്കിന്‍റെയടക്കം എല്ലാവരുടേയും സഹായം തേടുകയാണ് സുനിത. കടം തിരിച്ചടക്കില്ലെന്നല്ല കുറച്ച് സാവകാശമാണ് ഈ അമ്മ ചോദിക്കുന്നത്.
SBI BANK A/C DETAILES
SUNITHA AS A/C NO.36469331477
SBI BANK MALIKAMPEEDIKA BRANCH
SBIN0018963
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam