സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഹണി ട്രാപ്പ്; ആദ്യം സൌഹൃദം പിന്നീട് ഭീഷണി, ഇടുക്കിയിൽ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 11, 2021, 11:57 AM IST
Highlights

ഫേസ്ബുക്കിലും ഇന്‍സ്റ്റ ഗ്രാമിലും അജയ് ആര്‍ എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് രജ്ഞിത്ത് തട്ടിപ്പ് നടത്തിയത്...

ഇടുക്കി: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ശൂരനാട്  സ്വദേശി രജ്ഞിത്ത് ആര്‍ പിള്ള ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലും ഇന്‍സ്റ്റ ഗ്രാമിലും അജയ് ആര്‍ എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് രജ്ഞിത്ത് തട്ടിപ്പ് നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ ആകര്‍ഷക  ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു തട്ടിപ്പ്. 

നെടുങ്കണ്ടം സ്വദേശിനിയായ 17 വയസുകാരിയുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2018ല്‍  രജ്ഞിത്ത് പൂനെയില്‍ പട്ടാളക്കാരുടെ കാന്റീനില്‍ ജോലി ചെയ്തിരുന്നു. പ്രതിയുടെ ഭാര്യ സഹോദരന്‍ പട്ടാളത്തിലാണ്. 

ഇതിന് ശേഷം കോയമ്പത്തൂരില്‍ എത്തി പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും തട്ടിപ്പിനിരയാക്കിയത്. 500 മുതൽ 10000 രൂപ വരെ രഞ്ജിത്ത് പലരില്‍ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിന് മാത്രമായി ഒരു ഫോണും രജ്ഞിത്തിനുണ്ടായിരുന്നു. നവ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ അയച്ച് വീട്ടമ്മമാരായും വിദ്യാര്‍ഥിനികളെയും സൗഹൃദത്തിലാക്കും. 

ഇതിന് ശേഷം സൗഹൃദത്തിലായവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. എന്നാല്‍ പ്രതി ഒരു തവണ പോലും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.  പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു.

click me!