ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങിനിടെ പരിക്കേറ്റെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം

By Web TeamFirst Published Jul 30, 2019, 11:16 PM IST
Highlights

ഡോക്ടര്‍ രോഗിയെ കണ്ടയുടനെ ഇന്‍ജക്ഷന്‍ എടുക്കാനും പാരസെറ്റാമോള്‍ ഗുളിക നല്‍കാന്‍ എഴുതിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ ആരും എത്തിയില്ല.

ചാരുംമൂട്: ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങ് നടക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ചുനക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം. അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ് മുഖത്ത് പരിക്കേറ്റെത്തിയ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി പീറ്റേഴ്‌സ് വില്ലയില്‍ ജോസിന് ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.

ഇന്ന് ഉച്ചയോടെയാണ് ജോസിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ രോഗിയെ കണ്ടയുടനെ ഇന്‍ജക്ഷന്‍ എടുക്കാനും പാരസെറ്റാമോള്‍ ഗുളിക നല്‍കാന്‍ എഴുതിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ ആരും എത്തിയില്ല. ഈ സമയം ജീവനക്കാര്‍ ഒന്നടങ്കം പുറത്ത് ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഏറെ കാത്ത് നിന്ന ശേഷം രോഗിയെ കായംകുളം ഗവ ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

click me!