എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപമുള്ള ഇരുപത്തഞ്ചോളം വീടുകളിലാണ് ഈ അവസ്ഥ. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രദേശത്തുള്ളവർ സ്ഫോടന ശബ്‍ദം കേൾക്കുന്നത്.
കണ്ണൂര്‍: കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിന്‍റെ ഭാഗമായി നടന്ന സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ. എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപത്തുള്ള 25 ലധികം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മുന്നറിയിപ്പില്ലാതെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. വീടുകളിലെ ജനൽച്ചില്ലുകൾ പൊട്ടുകയും ജനൽപ്പാളികൾ അടര്‍ന്നു വീഴുകയും ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്.
എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപമുള്ള ഇരുപത്തഞ്ചോളം വീടുകളിലാണ് ഈ അവസ്ഥ. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രദേശത്തുള്ളവർ സ്ഫോടന ശബ്‍ദം കേൾക്കുന്നത്. ഏഴിമല നാവിക അക്കാദമിയിലെ പരിശീലനത്തിന്റെ ഭാഗമായി മുൻപും ഇതു പോലുള്ള ശബ്‍ദങ്ങൾ കേൾക്കാറുണ്ട്.
അപ്പോഴെല്ലാം അധികൃതരുടെ ഭാഗത്തു നിന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു. പക്ഷേ ഇക്കുറി എല്ലാവരും ഞെട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി കഴിഞ്ഞ ദിവസം എട്ടിക്കുളത്തെ വീടുകൾ സന്ദർശിച്ചിരുന്നു. കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഉടമസ്ഥരുടെ ആവശ്യം.സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ ഇതുവരെ വന്നിട്ടുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.